സോൾ: ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കാൻ ചൈനീസ് പ്രസിഡന്റ്െ ഷി ചിൻപിംഗും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ ധാരണയായി.
ഉത്തരകൊറിയയുടെ മേൽ ചൈനയ്ക്കുള്ള സവിശേഷ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ സഹകരണം സ്ഥാപിക്കാനും സന്ദർശനത്തിലൂടെ ഷി ലക്ഷ്യമിടുന്നു.
ഉത്തരകൊറിയയിലെ പ്യോംഗ്യാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി യെയും ഭാര്യ പെംഗ് ലിയുവാനെയും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ഭാര്യ റി സോൾ ജുവും നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഏഴുവർഷത്തിനു ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദർശിക്കുന്നത്. രണ്ടുദിവസത്തെ സന്ദർശനത്തിൽ ഷി ചിൻപിംഗും കിം ജോംഗും തമ്മിൽ നിർണായക കരാറുകൾ സംബന്ധിച്ച് ചർച്ചനടത്തും.
ഇരുരാജ്യങ്ങൾക്കും അമേരിക്കയുമായി ഭിന്നതയുള്ള സാഹചര്യത്തിൽ തങ്ങളുടെ പരമ്പരാഗത സഖ്യം പുനഃസ്ഥാപിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. വ്യാപാരം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഷി താൽപര്യം പ്രകടിപ്പിച്ചതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.
തന്ത്രപ്രധാന നീക്കങ്ങളുമായി ചൈന
കൊറിയൻ ഉപദ്വീപിൽ ചൈനയ്ക്കുള്ള സ്വാധീനവും വടക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ തങ്ങളുടെ നേതൃത്വപരമായ പങ്കും അമേരിക്കയ്ക്കു മുന്നിൽ തെളിയിക്കാൻ ഈ യാത്രയിലൂടെ ചൈന ലക്ഷ്യമിടുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ മോസ്കോയിൽ വെച്ചാണ് ഇരുനേതാക്കളും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഉത്തരകൊറിയയുടെ ഏറ്റവും വലിയ സാമ്പത്തിക നയതന്ത്രപങ്കാളിയാണ് ചൈന.